Friday 18 January 2013

ഒരു സൈബര്‍ സൗഹൃദത്തിന്റെ ഓര്‍മ്മക്ക് ...

ജനുവരിയുടെ
ഏതോ പകുതിയില്‍ വെച്ചാണ്
അവര്‍ കണ്ടുമുട്ടിയത്‌
ചാറ്റു ബോക്സുകളില്‍ മാത്രം
ഒതുങ്ങിനിന്ന സന്ദേശങ്ങളെ
അവളാണ് വാക്കുകളായി
പുറത്തേക്കെടുത്തത്
വാക്കുകളെ പൂക്കളാക്കുകയും
വാചകങ്ങളെ വാകമരത്തണലാക്കുകയും
ചെയ്തതില്‍
രണ്ടുപേര്‍ക്കും പങ്കുണ്ടായിരുന്നു
ചോദ്യോത്തരങ്ങളുടെ വിളക്കുകള്‍
കൊളുത്തിവെച്ച രാവുകളും
അസ്തമയം മറന്ന പകലുകളും
അവരുടെ നിത്യസന്ദര്‍ശകരായതും
അവ വെറും സ്വപ്നങ്ങളല്ലെന്ന്
തിരിച്ചറിഞ്ഞതും
ഗംഗയുടെ തീരത്തു വെച്ചായിരിക്കണം..
സാഹിത്യവും സൗഹൃദവും പൊതിഞ്ഞ
സംഭാഷണങ്ങള്‍ക്കിടയിലെ 
ഒട്ടുന്ന മൗനത്തെക്കുറിച്ച്
ചോദിക്കുമ്പോഴൊക്കെ
'ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ല'
എന്നൊരു ചിരിമധുരം സമ്മാനിക്കാന്‍
അവള്‍ മറന്നിരുന്നില്ല...
ഒരിക്കലും
പരസ്പരം കണ്ടുമുട്ടേണ്ടെന്നു ശഠിക്കുമ്പോഴും
കണ്ടുമുട്ടാനുള്ള വഴി പറഞ്ഞു കൊടുത്തതും
അവള്‍ തന്നെയാണ്..
തണുത്തു വിറയ്ക്കുന്ന ജനുവരിയില്‍
വടക്കു -കിഴക്കു നിന്നും
തെക്കോട്ടു പോകുന്ന 
തീവണ്ടിയും കാത്ത്
അവള്‍ക്ക് സമ്മാനമായി കരുതി വെച്ച
ഒരു കെട്ട് പുതിയ പുസ്തകങ്ങളുമേന്തി
കാത്തുനിന്ന അവന്റെ മുന്നിലൂടെ
അവളില്ലാത്ത തീവണ്ടി
സുപ്രഭാതം കീറിമുറിയ്ക്കുമ്പോള്‍,
അവളുടെ പേരു പച്ച കുത്തിയ
പുസ്തകക്കെട്ടും തടവി
തിരിഞ്ഞു നടക്കുന്ന
അവനറിഞ്ഞിരുന്നില്ല...
മുന്‍പേതോ ദിവസം തന്നെ
അവള്‍ തെക്കോട്ടേക്ക് യാത്ര തിരിച്ചെന്നും,
അവളിപ്പോള്‍ സൈബര്‍ വലവിരിച്ച്
മറ്റൊരു സൗഹൃദക്കൂട്ടത്തിലേക്ക്
വാക്കെറിഞ്ഞ്
പുതിയൊരു പൂവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച്,
മാറ്റാരെയോ കാത്തിരിക്കുകയാണെന്നും...!

Sunday 6 January 2013

വിഷനീലിമ

ഒരിക്കല്‍
നിങ്ങള്‍ പറഞ്ഞു...
കണ്ണുകള്‍
ശാന്തസമുദ്രം പോലെയാണെന്ന്....

മറ്റൊരിക്കല്‍...
ചിരി, തിരമാലകളാണെന്നും
വാക്കുകള്‍, തിരമൊഴിയായെന്നും
മൌനത്തിന് കടലാഴമുണ്ടെന്നും...
ചിലപ്പോള്‍
കാറ്റും കോളുമായെത്തുന്ന
പ്രക്ഷുബ്ധ മനസ്സെന്നും...

ഇപ്പോഴിതാ...
ശ്വാസോച്ഛ്വാസം,
കടല്‍ക്കാറ്റാണെന്ന്...

ഒടുവില്‍,
കടഞ്ഞെടുത്ത്..
കടന്നു പോകുമ്പോള്‍,
ചുണ്ടില്‍ കണ്ണീരുപ്പുണ്ടെങ്കില്‍
തിരുത്തിപ്പറയരുതേ...
നോക്ക്..
വിയര്‍പ്പിന്, കടലുപ്പു രസമല്ലേ...
എന്റെ ശരീരം നീലച്ചു തുടങ്ങി...